വട്ടവട
പൊന്നാങ്ങളയുടെ നീറുന്ന ഓർമയിൽ, വേദന കടിച്ചമർത്തി കൗസല്യ സുമംഗലിയായി. കതിർമണ്ഡപത്തിലേക്ക‌് വധുവിനെ കൈപിടിച്ച‌് കയറ്റാനും ആശീർവദിക്കാനും എത്തിച്ചേർന്നത‌് നൂറുകണക്കിന‌് ‘അഭിമന്യുമാർ’. മഹാരാജാസ‌് കോളേജിൽ ക്യാമ്പസ് ഫ്രണ്ട്– -എസ‌്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സഹോദരി കൗസല്യക്ക് ഏവരേയും സാക്ഷിയാക്കി വട്ടവട കീഴ‌്‌വീട് മധുസൂദനൻ വരണമാല്യം ചാർത്തി. വട്ടവട സുപ്പുവീട്ടിൽ മനോഹരൻ–- ഭൂപതി ദമ്പതികളുടെ മകനായ അഭിമന്യുവിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സിപിഐ എമ്മും വട്ടവട നിവാസികളും മാത്രമല്ല കേരളമാകെ ഒത്തുചേരുകയായിരുന്നു.
ഞായറാഴ്ച പകൽ 11 ഓടെ പരമ്പരാഗത വേഷത്തിൽ തലപ്പാവണിഞ്ഞ‌് വരനും മുല്ലപ്പൂചൂടി വധുവും വിവാഹവേദിയായ ഊർക്കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയൽ ഹൈസ‌്കൂൾ ഹാളിലെ മണ്ഡപത്തിൽ എത്തി. ജനസഞ്ചയത്തെ സാക്ഷിയാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ താലിയും മാലയും വരന് കൈമാറി. നാടിന്റെ നാനാമേഖലകളിൽ നിന്നെത്തിയവരെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വാഗതംചെയ്തു. എല്ലാവർക്കും വേണ്ടി മന്ത്രി എം എം മണി വധൂവരന്മാർക്ക് ആശംസകളേകി.
അഭിമന്യുവിന്റെ വേർപാടിനെ തുടർന്ന് മാറ്റിവച്ച വിവാഹമാണ് ഞായറാഴ‌്ച നടന്നത്. പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് വിഭവസമൃദ്ധമായ സദ്യയും നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി മേരി, പുത്തലത്ത് ദിനേശൻ, ഗോപി കോട്ടമുറിക്കൽ, ജോയ‌്സ‌് ജോർജ‌് എംപി, എസ‌് രാജേന്ദ്രൻ എംഎൽഎ, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌് വി പി സാനു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ, വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2JWFxJ6
No comments:
Post a Comment