പ്രമുഖ ജാപ്പനീസ് കാർ നിർമാണ കമ്പനിയായ നിസാന്റെ കേരളത്തിലെ ആദ്യ ഐടി ക്യാമ്പസ് ഡിസംബർ പകുതിയോടെ പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയിൽ അനുവദിച്ച 30 ഏക്കറിലാണ് നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനപ്പെടുത്തിയുള്ള നിസാൻ സ്റ്റാർട്ടപ് സംരംഭം വരുന്നത്. ഓട്ടോമേറ്റഡ് കാറുകളും ഇ–-മൊബിലിറ്റിയും ഉൾപ്പെടെയുള്ള സങ്കേതങ്ങളുടെ ഗവേഷണവും രൂപകൽപ്പനയും ക്യാമ്പസിൽ നടക്കും. ആരംഭഘട്ടത്തിൽ 300ഓളം ജീവനക്കാരെ നിയമിച്ചു. പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ പേരെ നിയമിക്കും.
സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാ മേഖലയുടെ വികസനത്തിൽ ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലാണ് കുതിപ്പിന് വഴിവച്ചത്. ആദ്യം മുതൽക്കേ ഐടി വികസനത്തിൽ പ്രത്യേക താൽപ്പര്യമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്ന് സംസ്ഥാനത്തെ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ പറഞ്ഞു. തിരുവനന്തപുരത്തെ ടെക്നോപാർക്കിനും കൊച്ചിയിലെ ഇൻഫോപാർക്കിനും കോഴിക്കോട് സൈബർ പാർക്കിനും ഒരേ പ്രാധാന്യം നൽകിയുള്ള വികസനപദ്ധതികൾക്ക് രൂപംനൽകണമെന്ന് മുഖ്യമന്ത്രി നിർബന്ധം പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. 2016ൽ 1.6 കോടി ചതുരശ്ര അടിയുണ്ടായിരുന്ന ഐടി കെട്ടിടങ്ങളുടെ വിസ്തൃതി 2021 ആകുമ്പോഴേക്കും ഒരുകോടി ചതുരശ്ര അടികൂടി വർധിപ്പിക്കണം എന്നും മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടുവർഷമായപ്പോഴേക്കും 52ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയായി. ഒരുകോടി ചതുരശ്ര അടി കെട്ടിടം പൂർത്തിയായാൽ ഒരുലക്ഷം പേർക്കെങ്കിലും പുതുതായി തൊഴിൽ നൽകാനാവും.
ഐടി വികസനം സംസ്ഥാനത്ത് എല്ലാ പ്രദേശത്തും ഒരുപോലെ പ്രാപ്യമാക്കണമെന്ന നിർദേശം നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് കോഴിക്കോട് സൈബർ പാർക്കിന്റെ സാധ്യത ഒട്ടും വിനിയോഗിച്ചിട്ടില്ലെന്നത് മനസ്സിലാക്കുന്നത്. മലബാർ മേഖലയിൽ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് നിരവധി ചെറു കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവയ്ക്കൊന്നിനും ഈ മേഖലയുമായി ബന്ധപ്പെട്ട നൈപുണ്യ വികസന സഹായങ്ങളോ മറ്റ് പശ്ചാത്തല സഹായങ്ങളോ ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനായി സൈബർ പാർക്കിൽ മികവിന്റെ കേന്ദ്രം തുടങ്ങി. ഗൂഗിൾ ഇന്ത്യയുടെ തലവൻ രാജൻ ആനന്ദിന്റെ താൽപ്പര്യപ്രകാരം ഇന്ത്യൻ മൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേനാണ് മൊബൈൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ് തുടങ്ങിയത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കോഴിക്കോട് സൈബർ പാർക്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഐടി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. അതിനുമുമ്പ് അവിടെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആഭിമുഖ്യത്തിലുള്ള സൈബർ പാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നരലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഐടി കെട്ടിടം പൂർത്തിയാക്കിയത്. ഇതിലേക്ക് ആറ് പുതിയ കമ്പനിയെ കൊണ്ടുവന്നശേഷമാണ് ഉദ്ഘാടനം നടത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2AZZH21
No comments:
Post a Comment