തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയത‌് കള്ള സത്യവാങ‌്മൂലമോ? ശബരിമലയിൽ യുവതികൾ കയറിയാൽ നട അടയ‌്ക്കുമെന്ന‌് പ്രതികരിക്കുന്നതിന‌് തൊട്ടുമുമ്പ‌് തന്നെ വിളിച്ചത‌് തന്ത്രി കണ‌്ഠര‌് രാജീവരാണെന്നാണ‌് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തിൽ പറയുന്നു. എന്നാൽ, ഫോണിൽ വിളിച്ചത‌് തന്ത്രിയാണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാണോ എന്നറിയില്ലെന്നാണ‌് ശനിയാഴ‌്ച മാധ്യമങ്ങൾക്ക‌് മുന്നിൽ പിള്ള നടത്തിയ പ്രതികരണം. ഇതാണ‌് ശരിയെങ്കിൽ അഭിഭാഷകൻ കൂടിയായ ശ്രീധരൻപിള്ള ഹൈക്കോടതിയെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ‌് തെളിയുന്നത‌്.
ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയ‌്ക്കായി കോഴിക്കോട്ട‌് ചേർന്ന യുവമോർച്ചാ രഹസ്യയോഗത്തിലാണ‌്, ബിജെപിയുടെ അജൻഡ പ്രഖ്യാപിച്ച‌് ശ്രീധരൻപിള്ള പ്രസംഗിച്ചത‌്. ശബരിമലയിൽ തങ്ങളുടെ അജൻഡ നടപ്പാക്കുന്നതിന‌് തന്ത്രിസമൂഹത്തിന്റെ പിന്തുണ ബിജെപിക്കും അതിന്റെ സംസ്ഥാന പ്രസിഡന്റിനുമുണ്ടെന്ന‌് അറിയിക്കാൻ കൂടിയാണ‌് തന്ത്രി രാജീവര‌് വിളിച്ച കാര്യം ശ്രീധരൻപിള്ള വെളിപ്പെടുത്തിയത‌്. ഇതിന്റെ വീഡിയോദൃശ്യം പുറത്താവുകയും ചെയ‌്തു.
ശബരിമല വിഷയത്തിൽ കലാപം നടത്താൻ ബോധപൂർവം നടത്തിയതാണ‌് ഈ പ്രസംഗം എന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ‌് എഫ‌്ഐആർ രജിസ്റ്റർ ചെയ‌്തിരുന്നു. ഇൗ എഫ‌്ഐആർ റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് അഡ്വ. ടി കെ സന്ദീപ‌് മുഖേന വെള്ളിയാഴ‌്ച നൽകിയ സത്യവാങ‌്മൂലത്തിലാണ‌് വിളിച്ചത‌് കണ്ഠര‌് രാജീവരാണെന്ന‌് പിള്ള വ്യക്തമാക്കിയത‌്. സത്യവാങ‌്മൂലം നൽകി 24 മണിക്കൂർ തികയുന്നതിന‌് മുമ്പ‌് വിളിച്ചത‌് ആരെന്ന‌് അറിയില്ലെന്ന‌് പരസ്യമായി പ്രഖ്യാപിച്ചതിലൂടെ നിയമസംവിധാനത്തെ കൂടി അപഹസിക്കുകയുമാണ‌് പിള്ള.
കോഴിക്കോട്ട‌് നടത്തിയ പ്രസംഗം ഇങ്ങനെയാണെന്ന‌് പദാനുപദം പകർത്തിയാണ‌് ശ്രീധരൻപിളള സത്യവാങ‌്മൂലത്തിൽ ഉൾപ്പെടുത്തിയത‌്. അത‌് ഇങ്ങനെ: -‘‘പൂട്ടിയിട്ടാൽ കോടതി വിധി ലംഘിച്ചു എന്ന‌് വരില്ലേ. കോടതി അലക്ഷ്യമാവില്ലേ ? പൊലീസുകാർ പോയി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ആ സമയത്ത‌് തന്ത്രി വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു തിരുമേനി ഒറ്റയ‌്ക്കല്ല, ഇത‌് ‘ കണ്ടംപ‌്റ്റ‌് ഓഫ‌് കോർട്ട‌് ’ നിക്കില്ല. ‘ കേസ‌് എടുക്കുന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും കേസ‌് എടുക്കുക. പതിനായിരക്കണക്കിന‌് ആളുകൾ കൂട്ടത്തിൽ ഉണ്ട‌്. തിരുമേനി ഒറ്റയ‌്ക്കല്ല എന്ന‌് പറഞ്ഞപ്പോൾ, രാജീവര‌് എനിക്ക‌് സാർ പറഞ്ഞ ആ ഒറ്റവാക്ക‌് മതി എന്നുപറഞ്ഞ‌്, ദൃഢമായ സ്വരത്തിൽ തീരുമാനം അന്ന‌് എടുക്കുകയുണ്ടായി. ആ തീരുമാനമാണ‌് വാസ‌്തവത്തിൽ പൊലീസിനേയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കിയത‌്.’’
അതേസമയം, ശബരിമല വിഷയത്തിൽ തന്ത്രി നിയമോപദേശം ചോദിച്ചെന്ന‌് പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നതായി ശ്രീധരൻപിള്ള ഞായറാഴ‌്ച എടപ്പാളിൽ മാറ്റിപ്പറഞ്ഞു. ഒരുകാര്യവും പിൻവലിക്കുന്നില്ല. ഉറച്ചുനിൽക്കുന്നു. ഒരുപാടുപേർ വിളിച്ചിട്ടുണ്ട‌്; ശബരിമല സംബന്ധിച്ച‌് അഭിപ്രായം തേടിയിട്ടുണ്ട‌്. അതാരാണെന്നറിയേണ്ടവർ അന്വേഷിക്കട്ടെ. വിളിച്ചതാരെന്ന‌് എന്റെ ഫോണിലുണ്ട‌്–- പിള്ള പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2DfgRtU
No comments:
Post a Comment